ആറു പതിറ്റാണ്ടിലേറെക്കാലം ഒരു നാടിന്റെ സാഹിത്യ,സാംസ്കാരിക,സാമൂഹ്യ,മാദ്ധ്യമ മണ്ഡലങ്ങളിൽ സൂര്യശോഭയോടെ തിളങ്ങിനിൽക്കുവാൻ ഭാഗ്യമുണ്ടാവുന്നവർ അപൂർവ്വമാണു്. ആരംഭകാലത്തെ പ്രഭാതസമാനമായ സജീവതയും സാമൂഹികാംഗീകാരവും അതേ അളവിലോ അതിനേക്കാളേറെയായോ പിന്നീടു് നിലനിർത്താൻ കഴിയുന്നവർ അത്യപൂർവ്വരും. അത്തരം അത്യപൂർവ്വതകൾ നിറഞ്ഞ ഒരു ധന്യജീവിതമാണു് എം.ടി. എന്ന ചുരുക്കപ്പേരിൽ തലമുറകൾ അറിയുന്ന ശ്രീ എം.ടി. വാസുദേവൻ നായരുടേതു്. തന്റെ സാഹിത്യജീവിതത്തിന്റെ തുടക്കം മുതലിന്നോളം നക്ഷത്രസമാനമായ വാക്കുകളുടെ തിളക്കത്തിൽ തലമുറകൾക്കു മുൻപിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജീവിതം - അതാണു് എം.ടി. മലയാളികൾക്കു്. തന്റെ കർമ്മമണ്ഡലങ്ങളിലെ സജീവസംഭാവനകൾ കൊണ്ടു് കടന്നു പോയ തലമുറയുടെ സ്നേഹവാത്സല്യങ്ങളും തന്നെ പിന്തുടർന്നു വന്ന തലമുറകളുടെ സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ, അതുല്യനായ ഈ പ്രതിഭ 1933 ജൂലൈ 15 -നു് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ചു. അച്ഛൻ ശ്രീ പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും. നാലാൺമക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു ശ്രീ എം.ടി. തന്റെ ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേതു്. മലമക്കാവു് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാടു് വിക്ടോറിയ കോളേജിൽ നിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ സാഹിത്യരചനയിൽ താല്പര്യം കാണിച്ചിരുന്നു. വിക്ടോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ ചെറുകഥ പ്രസിദ്ധീകൃതമായി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണു് മലയാളസാഹിത്യലോകം അദ്ദേഹത്തെ ഗൌരവതരമായി ശ്രദ്ധിച്ചു തുടങ്ങിയതു്. 1953-ൽ ബിരുദം നേടിയശേഷം പാലക്കാട്ടു് എം.ബി. ട്യൂട്ടോറിയൽ കോളേജിലും പിന്നീടു് ചില സ്കൂളുകളിലും അദ്ധ്യാപകനായി ജോലി നോക്കി. 1954-ൽ മാതൃഭൂമിയിൽ സബ്-എഡിറ്ററായി ജോലിയിൽ പ്രവേശിച്ചതാണു് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേയും സാഹിത്യജീവിതത്തിലേയും ഒരു പ്രധാന വഴിത്തിരിവു്. സാഹിത്യവും സംഗീതവും സഹൃദയത്വവും നിറഞ്ഞു നിന്നിരുന്ന എം.ടിയുടെ സാഹിത്യപ്രവർത്തനങ്ങൾക്കു് ചിറകു മുളയ്ക്കുന്നതു് അൻപതുകളുടെ രണ്ടാം പകുതിയിലാണു്. ‘പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ആഴ്ച്ചപ്പതിപ്പിൽ പല ലക്കങ്ങളായി പുറത്തുവരുന്നതു് ആ സമയത്താണു്. എങ്കിലും ആദ്യം പുസ്തകരൂപത്തിൽ പുറത്തു വന്നതു് ‘നാലുകെട്ടു്’ ആണു് - 1958ൽ. അനുവാചകലോകത്തെ പിടിച്ചുകുലുക്കിയ ഒരു നോവലായിരുന്നു അതു്. തകരുന്ന നായർത്തറവാടുകളിലെ നെടുവീർപ്പുകളും കണ്ണീരും വൈകാരികപ്രതിസന്ധികളും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുകളുയർത്തുന്ന ക്ഷുഭിതയൌവ്വനങ്ങളും ഒക്കെ ചേർന്നു് ആയിരക്കണക്കിനു് വായനക്കാരുടെ ഹൃദയത്തിൽ അലയൊലികൾ ഉയർത്തി ആ കൃതി. 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരം നേടിയ ഈ നോവൽ പ്രസിദ്ധീകൃതമായിട്ടു് ഇന്നു് അൻപത്തിനാലു് വർഷം കഴിഞ്ഞിരിക്കുന്നു - സുവർണ്ണജൂബിലി ആഘോഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ നോവലിനു് പതിപ്പുകൾ ഇറങ്ങുന്നു എന്നതു് പുത്തൻ തലമുറയുടെ മനസ്സുകളിൽ പോലും ആ സാഹിത്യരചനയ്ക്കുള്ള സ്ഥാനം വ്യക്തമാക്കുന്നു.
പിന്നീടുള്ള വർഷങ്ങളിൽ കാലാതിവർത്തിയായ പല നോവലുകളും അദ്ദേഹം എഴുതി. നോവലുകളുടെ എണ്ണത്തിൽ ഉള്ള വർദ്ധനവായിരുന്നില്ല അദ്ദേഹം മുന്നിൽ കണ്ടതു്. തനിക്കു് സുപരിചിതമായ ജീവിതയാഥാർത്ഥ്യങ്ങളിലൂടെയും സങ്കീർണ്ണതകളിലൂടെയും സഞ്ചരിക്കുകയായിരുന്നു അദ്ദേഹത്തിനിഷ്ടം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അത്തരം ആകുലതകളിലൂടെയും ദുഃഖങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും സഞ്ചരിച്ചപ്പോൾ വായനക്കാർ അവരോടൊപ്പം സഞ്ചരിച്ചു. ‘കാലം’, ‘അസുരവിത്തു്’, ‘വിലാപയാത്ര‘, ‘മഞ്ഞു്’. ശ്രീ എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയ ‘അറബിപ്പൊന്നു്’ തുടങ്ങിയ നോവലുകൾ എഴുപതുകൾ വരെ അദ്ദേഹം എഴുതി. കൂടാതെ വായനക്കാർ നെഞ്ചോടു ചേർത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും. ഇതിൽ പല ചെറുകഥകളും നോവലെറ്റുകളും പിന്നീടു് പ്രസിദ്ധങ്ങളായ സിനിമകളാക്കപ്പെട്ടു. ഒരു ഇടവേളയ്ക്കു ശേഷം 1984ൽ ആണു് ‘രണ്ടാമൂഴം’ പുറത്തു വരുന്നതു്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണിൽ നിന്നു് നോക്കിക്കാണുന്ന വിധത്തിൽ എഴുതപ്പെട്ട, ജനസ്വീകാര്യത വളരെ ലഭിച്ച ഒരു കൃതിയായിരുന്നു അതു്. അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലെ രണ്ടാം ഘട്ടം ‘രണ്ടാമൂഴ’ത്തോടെയാണു് തുടങ്ങിയതെന്നു കരുതുന്നവർ ഉണ്ടു്. അതിനു ശേഷം ‘തൊണ്ണൂറുകളിൽ ആണു് ‘വാരണാസി’ എഴുതപ്പെട്ടതു്.
1954-ൽ മാതൃഭൂമിയിൽ സബ്-എഡിറ്ററായി ജോലിയിൽ പ്രവേശിച്ച എം.ടി. 1968ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രധാനപത്രാധിപനാക്കപ്പെട്ടു. ധാരാളം യുവസാഹിത്യകാരെ കൈ പിടിച്ചുയർത്തിയിരുന്നു അദ്ദേഹം - മാതൃഭൂമിയിൽ അവരുടെ കഥകൾ പ്രസിദ്ധീകരിക്കുക വഴിയും അവർക്കു വേണ്ട മറ്റു പ്രോത്സാഹനങ്ങൾ നൽകുക വഴിയും. അവരിൽ പലരും ഇന്നു് മലയാളസാഹിത്യമണ്ഡലത്തിൽ ഉന്നതശീർഷരാണു്. 1981-ൽ അദ്ദേഹം മാതൃഭൂമിയിൽ നിന്നു രാജി വെച്ചു. 1988ൽ പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവിയിൽ തിരികെ മാതൃഭൂമിയിൽ എത്തി. പതിനൊന്നു വർഷങ്ങൾക്കു ശേഷം 1999ൽ മാതൃഭൂമിയിൽ നിന്നു വിരമിച്ചു. പിന്നീടു് കേരളസാഹിത്യഅക്കാദമിയുടെ അദ്ധ്യക്ഷനായും പിന്നീടു് തുഞ്ചൻ സ്മാരകസമിതിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചു. ഇപ്പോഴും തുഞ്ചൻ സ്മാരകസമിതിയുടെ അദ്ധ്യക്ഷനാണദ്ദേഹം.
എം.ടിയുടെ സിനിമാജീവിതം അദ്ദേഹത്തിന്റെ സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നു. ഒട്ടൊക്കെ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ ഒരു തുടർച്ച തന്നെയായിരുന്നു ആ സിനിമാജീവിതവും - കാരണം ചെറുകഥകളിലൂടെയും നോവലെറ്റുകളിലൂടെയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്ന കഥകളും കഥാപാത്രങ്ങളും തന്നെയായിരുന്നു വെള്ളിത്തിരയിലും വന്നെത്തിയിരുന്നതു്. 1963-64 കാലത്താണു് സ്വന്തം കൃതിയായ ‘മുറപ്പെണ്ണി’നു് തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിക്കുന്നതു്. പ്രസിദ്ധനായിരുന്ന വിൻസന്റ് മാസ്റ്ററായിരുന്നു ആ സിനിമ സംവിധാനം ചെയ്തതു്. തുടർന്നു് ഇന്നു വരെ മലയാളചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അൻപതിലേറെ ചലച്ചിത്രങ്ങളുടെ പണിപ്പുരയിൽ എം.ടി. ഉണ്ടായിരുന്നു - തിരക്കഥാകാരൻ എന്ന നിലയിലോ, സംവിധായകൻ എന്ന നിലയിലോ, ഗാനരചയിതാവു് (ചിത്രം-വളർത്തുമൃഗങ്ങൾ) എന്ന നിലയിൽ പോലുമോ അദ്ദേഹം ഒരു നിറസാന്നിദ്ധ്യമായിരുന്നു. ഓളവും തീരവും, മുറപ്പെണ്ണു്, നഗരമേ നന്ദി, അസുരവിത്തു്, പകൽക്കിനാവു്, ഇരുട്ടിന്റെ ആത്മാവു്, കുട്ട്യേടത്തി, നിർമ്മാല്യം, ബന്ധനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മഞ്ഞു്, വാരിക്കുഴി, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളിൽ, ഋതുഭേദം, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, ഒരു ചെറുപുഞ്ചിരി, തീർത്ഥാടനം, കടവു്, പഴശ്ശിരാജ തുടങ്ങിയവ അവയിൽ ചിലതു മാത്രം. ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന സ്വന്തം കൃതിയെ മുൻനിർത്തി തിരക്കഥ എഴുതി അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നിർമ്മാല്യം’ (1973). പിന്നീടു് ബന്ധനം (1978), മഞ്ഞു് (1982), വാരിക്കുഴി (1982), കടവു് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ കഥാചിത്രങ്ങളും, ചില ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തു.
സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തും ഉള്ള എം.ടിയുടെ സമുന്നതവും ഉൽകൃഷ്ടവുമായ പ്രവർത്തനങ്ങൾ മുൻനിർത്തി അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ അനവധിയാണു്. സാഹിത്യരംഗത്തു് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക് 1995-ൽ ലഭിച്ചു. മറ്റു പ്രധാനപ്പെട്ട പുരസ്കാരങ്ങളിൽ ‘കാല’ത്തിനു് 1970ൽ ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ‘രണ്ടാമൂഴ’ത്തിനു് 1984-ൽ വയലാർ അവാർഡ്, ‘വാനപ്രസ്ഥ’ത്തിനു് 1993 ൽ ഓടക്കുഴൽ അവാർഡ്, കേരളസർക്കാരിന്റെ 2011ലെ എഴുത്തച്ഛൻ പുരസ്കാരം എന്നിവ ഉൾപ്പെടുന്നു. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ‘നിർമ്മാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഇതുകൂടാതെ ഓളവും തീരവും (1970), ബന്ധനം (1978), ഒരു വടക്കൻ വീരഗാഥ (1990), കടവ് (1992), സദയം (1993), പരിണയം (1995), ഒരു ചെറുപുഞ്ചിരി (2001), കേരള വർമ്മ പഴശ്ശിരാജ (2010) തുടങ്ങി മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു. മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് കോഴിക്കോടു് സർവ്വകലാശാലയും പിന്നീടു് മഹാത്മഗാന്ധി സർവ്വകലാശാലയും അദ്ദേഹത്തിനു് ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. ഉന്നതപദവിയായ പത്മഭൂഷൺ 2005-ൽ നൽകി കേന്ദ്രസർക്കാരും ഈ പ്രതിഭയെ ആദരിക്കുകയുണ്ടായി.
പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണു്. എം.ടിയുടെ ആദ്യപത്നി പ്രമീളാ നായർ ആയിരുന്നു. മക്കൾ: സിതാര, അശ്വതി.
ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ചും തന്റെ കർമ്മമണ്ഡലങ്ങളിൽ ഇന്നും സജീവമാണു് എം.ടി. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. തനിക്കു ചുറ്റും നടക്കുന്ന സാമൂഹ്യ, സാംസ്കാരിക, പാരിസ്ഥിതികപ്രശ്നങ്ങളോടു് ആരോഗ്യകരമായി പ്രതികരിക്കുന്ന എം.ടി. നിളാനദിയെയും മറ്റു പാരിസ്ഥിതികപ്രശ്നങ്ങളെയും കുറിച്ചു് പലപ്പോഴായി ലേഖനങ്ങൾ എഴുതിയിട്ടുണ്ടു്. ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പുസ്തകത്തിൽ ഇത്തരം പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആറു പതിറ്റാണ്ടിലേറെക്കാലമായി നിരന്തരം നമ്മുടെ നാടിന്റെ സാഹിത്യ, സാംസ്കാരിക,സാമൂഹ്യ, മാദ്ധ്യമ മണ്ഡലങ്ങളിൽ നിത്യഹരിതനായകത്വം വഹിക്കുന്ന ഈ മഹദ് വ്യക്തിത്വത്തിനു് ഇനിയും ആ സ്ഥാനത്തു് സജീവതയൊടെ തുടരാനുള്ള ആയുരാരോഗ്യങ്ങൾ നേരുന്നു.
തയ്യാറാക്കിയതു് - കല്യാണി
References :
വിവിധ പ്രസിദ്ധീകരണങ്ങള്
വാക്കുകളുടെ വിസ്മയം- എം.ടി.
മലയാളസംഗീതം- Malayalam Music & Movie Encyclopedia